ബംഗളൂരു: സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇ-കോമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട്. അടുത്ത 30 ദിവസത്തിനുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ഫുഡ് ഡെലിവറി രംഗത്ത് മത്സരം കടുക്കുന്നതിനിടെയാണ് ഫ്ലിപ്കാർട്ടിന്റെ ഈ നീക്കം. നിലവിൽ സൊമാറ്റോയും സ്വിഗ്ഗിയുമാണ് ഈ മേഖല ഭരിക്കുന്നത്. റാപ്പിഡോയുടെ ‘ഓൺലി’, ONDC പ്ലാറ്റ്ഫോമുകൾ എന്നിവയും വിപണിയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ശ്രമിക്കുന്നുണ്ട്.
കൂടാതെ സ്വിഗ്ഗി ബോൾട്ട്, ബ്ലിങ്കിറ്റിന്റെ ‘ബിസ്ട്രോ’, സെപ്റ്റോ കഫേ എന്നിവയിലൂടെ 10 മിനിറ്റുകൊണ്ട് ഭക്ഷണം എത്തിക്കുന്ന പുതിയരീതിയും രാജ്യത്ത് വലിയ പ്രചാരം നേടുന്നുണ്ട്.
അടുത്തിടെ ‘മിനിറ്റ്സ്’ എന്ന സേവനത്തിലൂടെ ക്വിക് കോമേഴ്സ് മേഖലയിലേക്കും ഫ്ലിപ്കാർട്ട് ശക്തമായി ചുവടുവച്ചിരുന്നു. 800ലധികം ഡാർക്ക് സ്റ്റോറുകളുമായി പ്രവർത്തിക്കുന്ന ഫ്ലിപ്കാർട്ട് മിനിറ്റ്സ്; ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റാമാർട്ട് എന്നിവയ്ക്കു കടുത്ത മത്സരമാണ് ഉയർത്തുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഫുഡ് ഡെലിവറിയിലേക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.